ഉത്ര വധക്കേസിൽ പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കണമെന്ന സുരേഷിന്‍റെ അപേക്ഷ പരിഗണിച്ച കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് തീരുമാനം. ഇതോടെ സുരേഷ് കേസിലെ ഒന്നാം സാക്ഷിയാകും.
ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കി. കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുരേഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
മാപ്പ് സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. സുരേഷിന്‍റെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. സ്വതന്ത്രവും പക്ഷപാതരഹിതവുമാണ് മൊഴിയെന്ന് ബോധ്യപ്പെട്ടതിനാലും തെളിവ് കേസിന് ഉപയുക്തമാകുമെന്നു കണ്ടതിനാലും സി.ജെ.എം. ഉഷാ നായർ സുരേഷിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ച് തുടർ നടപടികളാരംഭിച്ചു.
അതേസമയം, മാപ്പുസാക്ഷിയായെങ്കിലും സുരേഷ് ഉടൻ ജയിൽ മോചിതനാകില്ല. കേസ് നടപടികൾ പൂർത്തിയാകുംവരെ ജയിലിൽത്തന്നെ തുടരേണ്ടിവരും.