പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി) കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. (ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് ഡെവലപ്മെന്റ്) എച്ച്ആർഡി മന്ത്രാലയം ഇനിമുതല്‍ വിദ്യാഭ്യാസ മന്ത്രാലയം എന്ന് നാമകരണം ചെയ്യപ്പെടും.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരൊറ്റ റെഗുലേറ്റർ ഉണ്ടാകുമെന്നും എംഫിൽ കോഴ്സ് നിർത്തലാക്കുമെന്നും കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രമേശ് പൊഖ്രിയാൽ നിഷാങ്ക് എന്നിവർ അറിയിച്ചു. ഡിജിറ്റൽ പഠനം വർദ്ധിപ്പിക്കാനായി ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറം (എന്‍ഇടിഎഫ്) സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. "തുടക്കത്തിൽ എട്ട് പ്രാദേശിക ഭാഷകളിൽ ഇ-കോഴ്സുകൾ വികസിപ്പിക്കുകയും വെർച്വൽ ലാബുകൾ നിർമ്മിക്കുകയും ചെയ്യും" ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ പറഞ്ഞു.
മികച്ച 100 വിദേശ കോളേജുകളെ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ അനുവദിക്കാനും തീരുമാനമായി. വിദ്യാഭ്യാസ നയത്തിന്റെ പ്രധാന സവിശേഷതകൾ ലിസ്റ്റ് ചെയ്യുന്ന എച്ച്ആർഡി മന്ത്രാലയത്തിന്റെ രേഖ പ്രകാരം, അത്തരം വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിലെ മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുല്യമായ റെഗുലേറ്ററി, മാനദണ്ഡങ്ങൾ, ഭരണം എന്നിവ സംബന്ധിച്ച വിവരങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രിസഭ അറിയിച്ചു.
എൻഇപിക്ക് കീഴിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ നിർദ്ദേശിച്ച സമിതിക്ക് നേതൃത്വം നൽകിയിരിക്കുന്നത് മുൻ ഐഎസ്ആർഒ മേധാവി കെ കസ്തൂരിരംഗനാണ്. 2014 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ (ബിജെപി) തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായിരുന്നു എൻഇപി.