ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോഴും യസീദി കുട്ടികളെ വേട്ടയാടുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പഠനം. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ക്രൂരമായ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട യസീദി കുട്ടികൾ കടുത്ത ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്നാണ് റിപ്പോർട്ട്.
2014 ൽ ഐ.എസ് ഇറാഖ് കീഴടക്കിയപ്പോൾ നിരവധി യസീദി കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ടതായി കണക്കാക്കുന്ന രണ്ടായിരത്തോളം പേർക്ക് ആവശ്യമായ പരിചരണവും ലഭിച്ചിട്ടില്ല. കുട്ടികളെ പലരും തെരുവിൽ ഉപേക്ഷിക്കുകയാണെന്നും അവർക്ക് ദീർഘകാല പിന്തുണ ആവശ്യമാണെന്നും ആംനസ്റ്റി പറയുന്നു. സിറിയയിലെ ഐ.എസ് കേന്ദ്രത്തിൽ നിന്ന് പലായനം ചെയ്യുമ്പോൾ നിരവധി യസീദി സ്ത്രീകൾ അവരുടെ കുട്ടികളിൽ നിന്ന് വേർപിരിഞ്ഞുപോയിരുന്നു. ആ അമ്മമാർ കുട്ടികളുമായി വീണ്ടും ഒന്നിക്കണമെന്നും ആംനസ്റ്റി പറഞ്ഞു.
വടക്കൻ ഇറാഖിൽ നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ, ഐഎസ് ക്രൂരതകൾ അതിജീവിച്ച കുട്ടികൾ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, മൂഡ് സ്വിംഗ്സ്, ഫ്ലാഷ്ബാക്കുകൾ എന്നിവയാൽ ബുദ്ധിമുട്ടുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.