ചുണയുണ്ടെങ്കിൽ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി-യെ വെല്ലുവിളിച്ച് മാഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോണ്‍ഗ്രസും എന്‍സിപിയും അടങ്ങുന്ന ‘മഹാ വികാസ് അഘാഡി സർക്കാര്‍’ ഉടന്‍ നിലംപതിക്കുമെന്ന് ബിജെപി ക്യാമ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഭീമ-കൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍സിപി-യുമായുള്ള വിയോജിപ്പും, ദേശീയ പൗര രജിസ്റ്റർ വിഷയത്തിൽ കോൺഗ്രസുമായുള്ള വിയോജിപ്പും പരസ്യമായതോടെ മന്ത്രിസഭ താഴെവീഴുമെന്ന പ്രചാരണം ശക്തമായിരുന്നു.
എന്നാല്‍, ‘കർണാടകയിലേതുപോലെ ‘ഓപ്പറേഷൻ താമര’യ്ക്ക് വിത്തിട്ട് കാത്തിരിക്കുന്ന ബിജെപിയെ മഹാരാഷ്ട്രയിൽ അതു നടപ്പാക്കാന്‍ വെല്ലുവിളിക്കുകയാണെന്ന്’ ഉദ്ധവ് താക്കറെ പറഞ്ഞു. മൂന്നു കാഴ്ചപ്പാടുകളുള്ള മൂന്നു പാർട്ടികൾ ചേർന്നുള്ളതാണു മുന്നണിയെന്നും, പൊതുമിനിമം പരിപാടിയിൽ ഊന്നിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും താക്കറെ വ്യക്തമാക്കി.
ഭീമ-കൊറേഗാവ് കേസ് എൻഐഎ ഏറ്റെടുത്തതിനെ ഉദ്ധവ് താക്കറെ അനുകൂലിച്ചിരുന്നു. അതിനെതിരെ ശരദ് പവാര്‍ പരസ്യമായി രംഗത്തുവരികയും ചെയ്തു. 'പുണെ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന കേസ് സംസ്ഥാനത്തെ അറിയിക്കാതെ എൻഐഎ ഏറ്റെടുത്തത് തെറ്റായ കീഴ്‍വഴക്കമാണ്. ആ നീക്കത്തെ മഹാരാഷ്ട്ര സർക്കാർ പിന്തുണച്ചത് അതിലേറെ തെറ്റാണ്’ എന്നായിരുന്നു പവാറിന്‍റെ പ്രസ്താവന. അതോടെയാണ് കോൺഗ്രസ്– എൻസിപി– ശിവസേനാ സഖ്യത്തിൽ ഭിന്നതയെന്ന പ്രചാരണം ഉയർന്നത്.