ചെന്നൈ: ചര്‍ച്ചകളൊന്നും കൂടാതെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ 2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ(എൻഇപി) ത്രിഭാഷാ നയം വേദനാജനകമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. പുതിയ നയം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ അന്തരിച്ച മുഖ്യമന്ത്രിമാരായ അണ്ണാ ദുരൈ, എംജിആർ, ജയലളിത എന്നിവരുടെ നിലപാട് പളനിസ്വാമി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ത്രിഭാഷാ നയം തമിഴ്‌നാട് ഒരിക്കലും അനുവദിച്ചിട്ടില്ലെന്നും ഇനി അനുവദിക്കില്ലെന്നും ഇരട്ട ഭാഷാ നയവുമായി സംസ്ഥാനം മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിൽ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച തന്റെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ത്രിഭാഷാ നയം പുനപരിശോധിക്കാൻ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 1965ൽ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചപ്പോൾ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. ഭാഷ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ത്രിഭാഷാ നയം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കുന്നുണ്ടെങ്കിലും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ ഇതിനെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രപരമായ നീക്കമായാണ് കാണുന്നത്.