എസ്എപി ക്യാമ്പുകളിലെ മുഴുവൻ തോക്കുകളും എവിടെയും പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. 647 തോക്കുകള്‍ ക്യാമ്പില്‍തന്നെ ഉണ്ടെന്നും, 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി. എസ്എപി ക്യാമ്പിൽ തോക്കുകൾ കാണാനില്ലെന്ന സിഎജി പരാമർശത്തെ തുടര്‍ന്ന് തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഇന്ന് പരിശോധന നടത്തിയിരുന്നു.
വിവിധ ബറ്റാലിയനിലേക്ക് കൊണ്ടുപോയ റൈഫിളുകൾ രണ്ട് ദിവസത്തിനകം തിരിച്ചെത്തിക്കാൻ ക്രൈംബ്രാഞ്ച്, ബറ്റാലിയൻ മേധാവി കമാൻഡന്റുമാർക്ക് നേരത്തേ നിർദേശം നൽകിയിരുന്നു. എസ്എപി ക്യാമ്പിലെ ഇൻസാസ് റൈഫിളുകൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചാണ് പരിശോധന നടത്തിയത്.
സായുധസേനയുടെ പക്കലുള്ള 660 എണ്ണം റൈഫിളുകളിൽ 616 എണ്ണവും വിവിധ ബറ്റാലിയനുകളിലാണ്. ബാക്കി 44 എണ്ണം എസ്‌എപി ക്യാമ്പിലുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ 25 തോക്ക് കാണാനില്ലെന്നായിരുന്നു സിഎജി-യുടെ കണ്ടെത്തല്‍.
കെഎപി ഒന്ന്, കെഎപി മൂന്ന്, കെഎപി അഞ്ച്, ഐആർ ബറ്റാലിയൻ, സിറ്റി എആർ എന്നിവിടങ്ങളിലേക്കാണ് പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം റൈഫിൾ കൊണ്ടുപോയത്. ഇതിന്റെ രേഖ എസ്‌എപിയിലുണ്ടെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയതാണ്.