വരുന്ന യു.എസ് പൊതുതിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടാല്‍ ഏറെ സന്തോഷിക്കുക ചൈനയും ഇരാനുമാണെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ചൈനയോട് ഉദാര നയം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ജോ ബൈഡന്‍ എന്നും, ഞാന്‍ പാരാജയപ്പെട്ടാല്‍ നമ്മുടെ രാജ്യത്തെ വിലക്കെടുക്കാമെന്ന പ്രതീക്ഷയിലാണ് ചൈനയെന്നും അദ്ദേഹം ആരോപിച്ചു. ന്യൂജേഴ്‌സിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനും താന്‍ തോല്‍ക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഒപ്പം, വിജയിച്ചാല്‍ എത്രയും പെട്ടന്ന് ഇറാനുമായി ഒരു കരാറില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നോര്‍ത്ത് കൊറിയയുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിയും ട്രംപ് സൂചിപ്പിച്ചു. '2016 ലെ തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ രാജ്യം ഉത്തര കൊറിയയുമായി യുദ്ധം ചെയ്യുന്ന സ്ഥിധിയുണ്ടാകുമായിരുന്നു' എന്നും അദ്ദേഹം പറയുന്നു.
അതേസമയം, അടുത്തിടെ പുറത്തുവന്ന പ്രീ പോള്‍ സര്‍വേകളെല്ലാം ട്രംപിനു കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്. കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം വന്‍ പരാജയമായതും, രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയെ നേരിടുന്നതും ജനങ്ങളില്‍ വലിയ അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കന്‍ ജനതയുടെ ചൈന വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തില്‍ തിരികെയെത്താനുള്ള പരിശ്രമത്തിലാണ് ട്രംപ്.