രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 22 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം ടെസ്റ്റുകളാണ് നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു മിനിറ്റിൽ 500 പരിശോധനകള്‍ എന്നത് റെക്കോര്‍ഡ് ആണ്. കൊവിഡ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇതുവരെ ആകെ 2,41,06,535 ടെസ്റ്റുകളാണ് നടത്തിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം ഒരു ദിവസം ആറ് ലക്ഷത്തിലധികം പരിശോധനകൾ നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അത് 7,19,364 ആയി ഉയര്‍ന്നു. 'ഉയർന്ന തോതിലുള്ള പരിശോധന ദൈനംദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഉയര്‍ത്തും. എന്നിരുന്നാലും, ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് സ്ട്രാറ്റജി പിന്തുടർന്ന് സമഗ്രമായ പ്രധിരോധ പ്രവര്‍ത്തനമാണ് നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്തിരുന്ന സംസ്ഥാനങ്ങളില്‍പോലും ഇപ്പോള്‍ മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്' എന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,879 കോവിഡ് രോഗികളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. ഇതും റെക്കോര്‍ഡ് നേട്ടമാണെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ കൊവിഡ് മുക്തീ നിരക്ക് 68.78 ശതമാനമാണ്.