2021 ജനുവരി 15-മുതൽ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്) ഹാൾമാർക്കുള്ള സ്വർണം മാത്രമെ വിൽക്കാനാവൂ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്വർണാഭരണങ്ങളുടെ നിലവാരം ഉയർത്താനാണ് നടപടിയെന്ന് ബി.ഐ.എസ് അധികൃതർ വ്യക്തമാക്കി. ബി.ഐ.എസ് ഹോൾമാർക്ക് ഇല്ലാത്ത സ്വർണം വിറ്റാൽ ഒരു ലക്ഷം രൂപ പിഴ നൽകേണ്ടി വരും. 14 , 18, 22 എന്നീ കാരറ്റുകളില്‍ മാത്രമെ 2021 ജനുവരി 15 മുതൽ വിൽപന അനുവദിക്കുകയുള്ളു. ഏത് ചെറിയ ആഭരണത്തിലും ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കും.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ രജിസ്റ്റർ ചെയ്യാനും, സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കുന്നതിനും, സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർക്കിംഗ് നടപ്പാക്കാനും ജ്വല്ലറികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ട്. ഇത്തരം ഒരു നിയന്ത്രണം നടപ്പാക്കുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. രാജ്യത്തെ ചെറുകിട സ്വർണ വ്യാപാരികളെ ആശങ്കയിലാക്കുന്നതാണ് കേന്ദ്രസർക്കാർ തീരുമാനം. നാല് ലക്ഷത്തിലധികം ചെറുകിട വ്യാപാരികളാണ് ഈ മേഖലയിൽ ഉള്ളത്. ഇവരിൽ ചെറിയ വിഭാഗം മാത്രമാണ് ബി.ഐ.എസ് മാനദണ്ഡമനുസരിച്ചുള്ള സ്വർണം വിൽക്കുന്നത്. സ്വർണം സമ്പാദ്യമായി വാങ്ങുന്നവരെയും കേന്ദ്രസർക്കാറിന്‍റെ തീരുമാനം ദോഷകരമായി ബാധിക്കും.