അമേരിക്ക കണ്ട ഏറ്റവും കഴുവുകെട്ട പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപ് എന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസ്. ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും കൂടെയുണ്ടായിരുന്നു.
രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാൻ ട്രംപിന് സാധിച്ചില്ല. വംശീയതയും അനീതിയും തെരുവിൽ പ്രകടമാകുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട ട്രംപിന് പ്രസിഡന്‍റ് ആയിരിക്കാൻ യോഗ്യതയില്ലെന്ന് കമല ഹാരിസ് തുറന്നടിച്ചു.
ഈ നവംബറിൽ നമ്മള്‍ തീരുമാനിക്കാന്‍ പോകുന്നത് അമേരിക്കയുടെ ഭാവിയാണെന്ന് ബൈഡന്‍ പറഞ്ഞു. കമല ഹാരിസ് മിടുക്കിയും ശക്തയും പ്രവൃത്തി പരിചയമുള്ള വ്യക്തിയാണെന്നും പറഞ്ഞ അദ്ദേഹം അവരെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ അവര്‍ക്കെതിരെ ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന വംശീയ പ്രചാരണങ്ങളേയും വിമര്‍ശിച്ചു.
55 കാരിയായ കമല ഹാരിസ് നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ്. ഇന്ത്യയില്‍ നിന്ന് കുടിയേറിയതാണ് ഇവരുടെ അമ്മ. അച്ഛന്‍ ജമൈക്കന്‍ വംശജനും. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചാല്‍ ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരീസ് മാറും.