ഗുജറാത്തിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധനക്ക് വിധേയരാക്കിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. കോളേജ് പ്രിൻസിപ്പൽ, കോളേജ് റെക്ടെര്‍, കോർഡിനേറ്റർ, പ്യൂൺ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാലു പേരെയും നേരത്തെ കോളേജിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കച്ച് സര്‍വകലാശാലക്ക് കീഴിലുള്ള സഹജാനന്ദ വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ ആർത്തവ സമയത്ത് ഹോസ്റ്റലിലെ അടുക്കളയില്‍ കയറുന്നു എന്ന് ആരോപിച്ചാണ് അടിവസ്ത്രം അഴിച്ച് പരിശോധിച്ചത്. ആർത്തവസമയത്ത് ക്ഷേത്രത്തിൽ പോയെന്നും, മറ്റുള്ളവരെ തൊട്ടെന്നും കോളേജ് അധികൃതർക്ക് പരാതിയുണ്ടായിരുന്നു. 68 കുട്ടികളെയാണ് പരിശോധനക്ക് വിധേയരാക്കിയത്. സംഭവം വിവാദമായതിനെ തുടർന്ന് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളേജിലേയും ഹോസ്റ്റലിലേയും അധികൃതരുടെ അറിവോടെയാണ് പരിശോധന നടന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിനികള്‍ കച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.