2020 സെപ്റ്റംബറിൽ നടക്കാനിരുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) എന്നിവ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികള്‍ കോടതി തള്ളി. മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹർജികള്‍ തള്ളിയത്.
വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ കാലം അപകടത്തിലാക്കുന്ന ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ജെഇഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെയും നീറ്റ് സെപ്റ്റംബർ 13 നും നടക്കും. സെപ്റ്റംബർ 27-നാണ് ജെഇഇ അഡ്വാൻസ്ഡ്.
കൊറോണ വൈറസ് മഹാമാരി മൂലം ഈ വർഷം രണ്ടുതവണ ഈ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇനിയും മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതോടെയാണ് വിഷയം കോടതിയില്‍ എത്തിയത്.