ഈ വര്‍ഷത്തെ ബോണസ് സ്വകാര്യ സ്ഥാപനങ്ങൾ ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് നൽകണമെന്ന് സംസ്ഥാന ലേബർ കമ്മീഷണർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തുന്നതും പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നാളിതുവരെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും, കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിച്ച് ഓണത്തിന് മുമ്പായി വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് നിര്‍ദ്ദേശിച്ചു.
തുടര്‍ന്നും ബോണസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നപക്ഷം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊള്ളും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി സ്വീകരിച്ച് വിവരം ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍മാരെ / ബോണസ് നിയമപ്രകാരമുള്ള അതോറിറ്റിയെ അറിയിക്കേണ്ടതാണെന്നും കമ്മീഷണർ അറിയിച്ചു.