തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി സ്റ്റേ ചെയ്തില്ല. വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി തീരുമാനം. ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 15 ന് വീണ്ടും ഹർജി പരിഗണിക്കും. അടുത്ത മാസം 9 നുള്ളിൽ ഹർജിയുമായി ബന്ധപ്പെട്ട മുഴവൻ രേഖകളും സർക്കാർ കോടതിയിൽ സമർപ്പിക്കണം.
വിമാനത്താവള നടത്തിപ്പ് 50 വർഷത്തിന് അദാനി ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. കേസ് തീർപ്പാകുന്നതിന് മുമ്പ് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. സംസ്ഥാനത്തിന്റെ എതിർപ്പ് തള്ളിയാണ് കേന്ദ്രസർക്കാർ തീരുമാനം എടുത്തത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് വിപുലീകരണം, പിപിപി പദ്ധതിയിലൂടെ അദാനി ഗ്രൂപ്പിന് നൽകുന്നതാണ് തീരുമാനം. എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ജയ്പൂർ ഗുവഹാത്തി തിരുവനന്തപുരം വിമാനത്താവളങ്ങളാണ് അദാനിക്ക് വിട്ടുകൊടുത്തത്. നേരത്തെ മംഗളൂരു അഹമ്മദാബാദ് ലഖ്നൗ വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറിയിരുന്നു. വിമാനത്താവള കൈമാറ്റത്തിനെതിരെ സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു.