ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അമേരിക്കയുടെ സ്വപ്നങ്ങള്‍ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പ് കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈഡന്‍ വിജയിച്ചാല്‍ അന്നുമുതല്‍ അമേരിക്കൻ മഹത്വത്തിന്റെ നാശം ആരംഭിക്കുമെന്നും, ഡെമോക്രാറ്റുകൾ യുഎസ് നഗരങ്ങളിൽ അക്രമങ്ങള്‍ അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കുമെന്നും ട്രംപ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് നവംബറിലാണ് നടക്കേണ്ടത്. നിലവില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ ബഹുദൂരം മുന്‍പിലാണ് എന്ന് നിരവധി പ്രീ പോള്‍ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു വോട്ടു ചോദിക്കുന്നതിനുപകരം എതിരാളികളെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്ന് ഡെമോക്രാറ്റുകൾ പറയുന്നു.
അതേസമയം, അമേരിക്കൻ പ്രസിഡന്റായാൽ താൻ സഖ്യ രാഷ്‌ട്രങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പം നിൽക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. തന്റെ മുൻഗാമികളിൽ ബറാക് ഒബാമയെ കുട്ടികൾ മാതൃകയായി കാണുമ്പോൾ ട്രംപിനെ ആരും അങ്ങനെ കാണില്ല. മഹാമാരികളിൽനിന്ന് അമേരിക്കക്കാരെ രക്ഷിക്കാൻ ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ കനിവ് കാത്തിരിക്കാതെ ചികിത്സാ ഉപകരണങ്ങളും മറ്റും അമേരിക്കയിൽത്തന്നെ ഉണ്ടാക്കും. തന്റെ അച്ഛൻ ലോകത്തെ മാറ്റി എന്ന ജോർജ് ഫ്‌ളേയിഡിന്റെ മകളുടെ വാക്കുകൾ മറക്കരുതെന്ന് ബൈഡൻ ഓർമിപ്പിച്ചു.