അവസാന വർഷ പരീക്ഷയോ ടെർമിനൽ സെമസ്റ്റർ പരീക്ഷകളോ എഴുതാതെ വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീം കോടതി. സെപ്റ്റംബർ 30 നകം പരീക്ഷ നടത്താനുള്ള സർവകലാശാല ഗ്രാന്റ് കമ്മീഷന്റെ (യുജിസി) നിർദേശം പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.
കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് സമയപരിധിക്കപ്പുറം പരീക്ഷകൾ മാറ്റിവയ്ക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിനിടെ പരീക്ഷകൾ നടത്താനുള്ള യുജിസിയുടെ നിർദ്ദേശത്തെ യുവസേന ചോദ്യം ചെയ്തു. ആഗസ്ത് 18 നാണ് ബെഞ്ച് വിധി പ്രസ്താവിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ച നിരവധി അപേക്ഷകരിലൊരാളാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേന.
സെപ്റ്റംബർ 30 നകം അവസാന വർഷ പരീക്ഷകൾ നടത്താൻ സർവകലാശാലകളോടും കോളേജുകളോടും ആവശ്യപ്പെടുന്ന ജൂലൈ 6-ലെ നിർദേശം ഒരു ആജ്ഞയല്ലെന്നും എന്നാൽ സംസ്ഥാനങ്ങൾക്ക് പരീക്ഷ നടത്താതെ ബിരുദം നൽകാനുള്ള അധികാരമില്ലെന്നും യുജിസി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ പ്രയോജനത്തിന് വേണ്ടിയാണ് ഈ നിർദേശം എന്നും യുജിസി പറഞ്ഞിരുന്നു.
പരീക്ഷ നടത്തുന്നതിന് സാഹചര്യം അനുയോജ്യമല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർക്ക് യുജിസിയുടെ നിർദേശം അസാധുവാക്കാമോ എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.