ലണ്ടൻ ബ്ലൂ പ്ലാക്‌സ് പദ്ധതിയില്‍ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയായി നൂർ ഇനയാത്ത് ഖാൻ. ചരിത്രപരമായി ശ്രദ്ധേയരായ വ്യക്തികളെ ബഹുമാനിക്കാൻ അവർ താമസിച്ച അല്ലെങ്കിൽ ജോലി ചെയ്ത കെട്ടിടങ്ങൾക്ക് നീല ഫലകങ്ങൾ നൽകാറുണ്ട്.അത്തരത്തില്‍ ഒന്നാണ് ഇനായത് ഖാന്‍ താമസിച്ചിരുന്ന ലണ്ടനിലെ ബ്ലൂംസ്ബറിയിലെ ടവിറ്റൺ സ്ട്രീറ്റിലെ വീടിന് നൽകിയത്. രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടന്റെ ചാര വനിതയായിരുന്ന നൂറിന്റെ സ്മരണക്കായാണ് ഫലകം സമ്മാനിച്ചത്.
ടിപ്പു സുൽത്താന്റെ വംശാവലിയില്‍ വരുന്ന നൂർ ഇനായത്ത് ഖാൻ രണ്ടാം ലോകമഹായുദ്ധസമയത്താണ് ബ്രിട്ടന്റെ രഹസ്യ ഏജന്റായി സേവനമനുഷ്ഠിച്ചത്. 1943 ൽ ഫ്രാൻസിലേക്ക് നുഴഞ്ഞുകയറിയ ആദ്യത്തെ വനിതാ റേഡിയോ ഓപ്പറേറ്ററായിരുന്നു അവരെന്നും ‘മഡിലൈൻ’ എന്ന അപര നാമത്തിലാണ് അവർ പ്രവർത്തിച്ചതെന്നും ഇനായത്തിന്റെ ജീവചരിത്രകാരി ശ്രബാനി ബസു പറയുന്നു. ബസു ആണ് ഫലകം ഓൺലൈൻ ആയി അനാച്ഛാദനം ചെയ്തത്. ചരിത്രത്തിലെ പ്രശസ്തരായ ആളുകളെ അവര്‍ പെരുമാറിയിരുന്ന കെട്ടിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ലണ്ടനിലെ പ്രശസ്തമായ നീല ഫലകങ്ങൾ.
ലണ്ടൻ ബ്ലൂ പ്ലാക്‌സ് പദ്ധതി 1866-ലാണ് ആരംഭിച്ചത്. ലണ്ടനിലുടനീളം 950 ലധികം ഫലകങ്ങൾ ഉണ്ട്. നിലവിൽ ഇംഗ്ലീഷ് ഹെറിറ്റേജാണ് ഇത് നടത്തുന്നത്. ഇംഗ്ലീഷ് ഹെറിറ്റേജിന്റെ “സ്ത്രീകൾക്കുള്ള ഫലകങ്ങൾ” എന്ന കാമ്പെയ്‌ൻ 2016 ൽ ആരംഭിച്ചതിനുശേഷം പ്രശസ്തരായ സ്ത്രീകൾക്കുള്ള പൊതു നാമനിർദ്ദേശങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായെന്ന് ഇംഗ്ലീഷ് ഹെറിറ്റേജിലെ ക്യൂറേറ്റോറിയൽ ഡയറക്ടർ അന്ന എവിസ് പറഞ്ഞു. എന്നിരുന്നാലും, 950 ലധികം ലണ്ടൻ നീല ഫലകങ്ങളിൽ 14 ശതമാനം മാത്രമാണ് സ്ത്രീകൾക്കായുള്ളതെന്ന് എവിസ് കൂട്ടിച്ചേർത്തു.
യുദ്ധാനന്തരം കുട്ടികളുടെ എഴുത്തുകാരിയും സംഗീതജ്ഞയുമാകാൻ നൂർ പദ്ധതിയിട്ടിരുന്നതായി ബസു പറയുന്നു. ചാരവനിത എന്ന നിലയില്‍ തന്റെ ദൗത്യം അപകടം പിടിച്ചതാണെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ അപകടങ്ങൾക്കിടയിലും സ്ഥാനം ഉപേക്ഷിക്കാൻ അവൾ വിസമ്മതിച്ചു. ഒടുവിൽ അവളെ ജർമ്മൻകാർ പിടികൂടുകയും ഡച്ചു തടങ്കൽപ്പാളയത്തിൽ വെച്ച് വെടിവയ്ച്ച് കൊല്ലുകയും ചെയ്തു,” ബസു പറഞ്ഞു.