സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റില്‍ പരിശോധനയ്ക്കെത്തി. സാങ്കേതിക വിദഗ്ധര്‍ അടക്കമുള്ള 15 അംഗ സംഘമാണ് എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കലാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ട് എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നത്.
നേരത്തെ, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സാധ്യമല്ലെന്ന് വ്യക്തമായതോടെ ദൃശ്യങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ എത്തുന്ന കാര്യം അന്വേഷണ സംഘം പൊതുഭരണ വകുപ്പ് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു.
സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാനായിരുന്നു കഴിഞ്ഞ തവണ എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ എത്തിയത്. നയതന്ത്ര ബാഗുകള്‍ സംസ്ഥാനത്തിന്‍റെ അറിവോടെ എത്ര തവണ എത്തി എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റിലെത്തുന്നത്.