ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് വായ്പയെടുക്കാമെന്ന കേന്ദ്രത്തിന്റെ നിർദേശത്തെ നിരാകരിച്ച് സംസ്ഥാനങ്ങൾ. വായ്പയെടുക്കേണ്ടത് കേന്ദ്രം തന്നെയാണെന്ന് നാല് ബിജെപി ഇതര സംസ്ഥാനങ്ങൾ അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെർജിവാൾ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി എന്നിവർ ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയപ്പോൾ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് കത്തയച്ചത്.
കഴിഞ്ഞയാഴ്ച നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് രണ്ട് ദിവസത്തിനുശേഷം, 2.35 ലക്ഷം കോടി രൂപയുടെ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകിയ രണ്ട് വായ്പാനിർദേശങ്ങൾ കേന്ദ്രം വിശദമാക്കിയിരുന്നു. കേന്ദ്രസർക്കാർ മുഴുവൻ നഷ്ടപരിഹാരവും ഏറ്റെടുക്കണമെന്നും, ഈ തുക തിരിച്ചുപിടിക്കാൻ പര്യാപ്തമായ കാലത്തേക്ക് സെസ് നീട്ടാൻ സംസ്ഥാനങ്ങൾ സമ്മതിക്കുന്നുവെന്നും കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്ര വായ്പ വളരെ ലളിതമാണെന്നും അവർക്ക് നേരിട്ട് വിപണികളിൽ നിന്ന് വായ്പയെടുക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പലിശനിരക്ക് ഉയരുമെന്ന് അവർ ഭയപ്പെടുന്നുവെങ്കിൽ കടം മോണറ്റൈസ് ചെയ്യാമെന്നും എല്ലാ രാജ്യങ്ങളും ചെയ്യുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും ജിഎസ്ടി നഷ്ടം പരിഹരിക്കുന്നതിനുള്ള അവസാനത്തെ ആശ്രയമാണിതെന്ന് നിരവധി സംസ്ഥാന ധനമന്ത്രിമാർ വ്യക്തമാക്കി. സെപ്റ്റംബർ 19 ന് നടക്കാനിരിക്കുന്ന അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയത്തിൽ ഒരു വോട്ടിംഗ് നടത്താൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.