അമേരിക്കന്‍ വിമാനത്താവളങ്ങളിൽ എയര്‍ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യുഎസ്. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഓപ്പറേഷനുകൾ സ്വയം കൈകാര്യം ചെയ്യാനുള്ള എയർ ഇന്ത്യയുടെ അധികാരം പുനസ്ഥാപിച്ചുകൊണ്ട് യുഎസ് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 2019 ജൂലൈ മുതലാണ് എയര്‍ ഇന്ത്യക്ക് യുഎസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി അമേരിക്കയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചതും, അമേരിക്ക വിദേശ വിമാനയാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കൊവിഡിന്റെ മറവില്‍ ലംഖിക്കപ്പെട്ടു എന്നാരോപിച്ചുമാണ് എയര്‍ ഇന്ത്യക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രശ്നപരിഹാരത്തിനായി ഇന്ത്യന്‍ സർക്കാർ യുഎസ് ഗതാഗത വകുപ്പുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിന് കളമൊരുങ്ങിയത്. നിയന്ത്രണങ്ങള്‍ നീക്കുന്നതിന് മുന്നോടിയായി പങ്കാളികൾക്കും പൊതുജനങ്ങൾക്കും അഭിപ്രായമറിയിക്കാൻ 21 ദിവസത്തെ സമയം നൽകിയിട്ടുണ്ട് എന്ന് ഏവിയേഷൻ ആന്റ് ഇന്റർനാഷണൽ അഫയേഴ്സ് ട്രാൻസ്പോർട്ടേഷൻ അസിസ്റ്റന്റ് സെക്രട്ടറി ജോയൽ സാബാത്ത് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
യുഎസിലെ ഇന്ത്യൻ അംബാസഡർ തരഞ്ചിത് സിംഗ് സന്ധു ഗതാഗത സെക്രട്ടറി എലെയ്ൻ ചാവോയുമായി ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.