തൽക്കാലം താൻ സ്പാനിഷ് ക്ലബ് എഫ്സി ബാർസിലോനയിൽനിന്നു പോകുന്നില്ലെന്ന് മെസ്സി. കരാര്‍ കഴിയുന്നത് വരെ ക്ലബ്ബില്‍ തുടരുമെന്ന് താരം പ്രഖ്യാപിച്ചു. ഈ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ വിട്ടേക്കുമെന്ന് താരം തീരുമാനിച്ചത് ആരാധകർക്ക് വലിയ നിരാശയായിരുന്നു സമ്മാനിച്ചത്. നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട്. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസി ഉപയോഗിക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍.
ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇപ്പോള്‍ നിലപാട് പ്രഖ്യാപിച്ചത്. മാനേജ്മെന്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ താരം, ക്ലബ്ബിനോടുള്ള അഗാധമായ സ്നേഹവും വെളിപ്പെടുത്തി. ക്ലബ്ബ് മാനേജ്മെന്റിനെതിരെയും പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമുവിനെതിരെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ക്ലബ്ബിൽ താൻ സന്തുഷ്ടനല്ല എന്ന സൂചനകളും അദ്ദേഹം നൽകി.
ബാർസ വിടാൻ തീരുമാനമെടുത്ത നിമിഷം കഠിനമായിരുന്നെന്നും മെസ്സി അഭിമുഖത്തിൽ പറയുന്നു. ഈ വര്‍ഷം ഒരൊറ്റ കിരീടം പോലും സ്വന്തമാക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ, 2001 മുതലുള്ള ബാഴ്‌സലോണയുടെ പ്രധാന നേട്ടങ്ങളിലെല്ലാം മെസ്സിയുടെ 'കാലൊപ്പ്' കാണാം. 634 ഗോളുകൾ, 42 ഹാട്രിക്ക്, 34 കിരീടങ്ങൾ, 6 ബലോൺ ദി ഓറും യൂറോപ്യൻ ഗോൾഡൻ ബൂട്ടും, കറ്റാലൻ ക്ലബ് ചരിത്രത്തെ തനിക്കുമുമ്പും ശേഷവും എന്ന് വിഭജിച്ച ഇതിഹാസമാണ് ഒടുവില്‍ പടിയിറങ്ങാന്‍ ഒരുങ്ങിയത്.