നടി കങ്കണ റനൗട്ടിനെതിരെ മഹാരാഷ്ട്രാ പൊലീസിന്റെ അന്വേഷണം. മയക്കുമരുന്നു ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം. മുംബൈ നഗരത്തെ കങ്കണ റൗനൗട്ട് അപമാനിച്ചെന്ന വിവാദം നിലനിൽക്കെയാണ് മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം ആരോപണം തെളിയിച്ചാൽ മുംബൈയിൽ പിന്നീട് പ്രവേശിക്കില്ലെന്ന് കങ്കണ പ്രതികരിച്ചു. കങ്കണയുടെ മുംബൈയിലെ ഓഫീസ് അനധികൃതമായണ് നിർമിച്ചതെന്ന് ആരോപിച്ച് മുംബൈ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്ര സർക്കാർ കങ്കണക്കെതിരെ നിലപാട് കടുപ്പിച്ചത്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത് വിവാദമായിരന്നു. ഇതിന്റെ പേരിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു. മുബൈയെ പാക് അധിനിവേശ കശ്മീരിനോട് തുലനം ചെയ്തായിരുന്നു കങ്കണ ട്വിറ്ററിൽ അഭിപ്രായം പറഞ്ഞത്. കങ്കണയുടെ പ്രസ്താവനക്കെതിരെ ഭരണ കക്ഷിയായ ശിവസേന രംഗത്തെത്തി. മുംബൈയിൽ എത്തിയാൽ വനിതകളെ വിട്ട് തല്ലിക്കുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടർന്ന് കങ്കണ റനൗട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. പന്ത്രണ്ട് അംഗ സംഘമാണ് കങ്കണയെ അനുഗമിക്കുക.
ഹിമാർചൽ പ്രദേശ് സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നടിയുടെ പിതാവും സഹോദരിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഹിമാചൽ പ്രദേശിന്റെ അഭിമാനമായ നടിക്ക് സുരക്ഷയൊരുക്കേണ്ടത് രാജ്യത്തിന്റെ കടമായാണെന്ന് മുഖ്യമന്ത്രി ജയാറാം താക്കൂർ അഭിപ്രായപ്പെട്ടു.