'കമല ഹാരിസ് പ്രസിഡന്റായാൽ അത് അമേരിക്കക്ക് ഏറ്റവും വലിയ അപമാനമാകുമെന്ന്' നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'അവളെ അമേരിക്കന്‍ ജനത ഇഷ്ടപ്പെടുന്നില്ല. ലോകചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. ബൈഡനും കമലയും അധികാരത്തില്‍ വന്നാല്‍ എല്ലാം ചൈനക്കുമേല്‍ അടിയറവ് വയ്ക്കും' എന്നും ട്രംപ് ആക്ഷേപിച്ചു.
നവംബറിലാണ് അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് പ്രീപോള്‍ സര്‍വേകള്‍ വ്യക്തമാക്കുന്നു. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് പകരം എതിരാളികളെ വ്യക്തിപരമായും വംശീയമായും ആക്രമിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന വംശീയ വിഭജനം ഇല്ലാതാക്കാൻ ട്രംപിന് സാധിച്ചില്ല എന്നും വംശീയതയും അനീതിയും തെരുവിൽ പ്രകടമാകുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത് എന്നും, രാജ്യത്തെ ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട ട്രംപിന് പ്രസിഡന്‍റ് ആയിരിക്കാൻ യോഗ്യതയില്ലെന്നും കമല ഹാരിസ് നേരത്തെ പ്രതികരിച്ചിരുന്നു.
55 കാരിയായ കമല ഹാരിസ് നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ്. ഇന്ത്യയില്‍ നിന്ന് കുടിയേറിയതാണ് ഇവരുടെ അമ്മ. അച്ഛന്‍ ജമൈക്കന്‍ വംശജനും. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിച്ചാല്‍ ഭാവിയിലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരീസ് മാറും.