സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചത്. ബിനീഷിന്റെ മറുപടികൾ പരിശോധിക്കാതേ ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്. ബിനീഷുമായി ബന്ധമുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് എന്നും, അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നും വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപങ്ങളും ലോക്കറിൽ ഒരു കോടി രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ പേരും അന്വേഷണ സംഘത്തിനു മുന്നിലെത്തിയത്. സ്വപ്നാ സുരേഷിന് യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാമ്പിംഗ് സെന്ററുകളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചുവെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. വിസാ സ്റ്റാമ്പിംഗ് ഏജൻസിയിലെ മുതൽ മുടക്കിനെ കുറിച്ചാണ് ബിനീഷിൽ നിന്നും അവര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ബിനീഷ് കൈമാറിയ രേഖകളും പരിശോധനയ്ക്കയക്കും.
ബിനീഷിന്റെ കമ്പനികളായ ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബിഇ കാപ്പിറ്റൽ ഫോറക്സ് ട്രേഡിങ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്റ്റ്സ് എന്നിവയെ പറ്റിയും ഇ.ഡി ചോദിച്ചറിഞ്ഞു. ഇന്നലെ രാവിലെ ഹാജരായ ബിനീഷിനെ പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അന്വേഷണ സംഘം വിട്ടയച്ചത്. രാവിലെ 11 മണിക്കായിരുന്നു ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. രാത്രി 10 മണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്.