രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള തീരുമാനമെടുത്ത ഹാരി രാജകുമാരനും ഭാര്യ മേഗൻ മാര്‍ക്കിളും മാർച്ച് 31-ന് എല്ലാ ചുമതലകളും വിടുമെന്ന് ദമ്പതികളുടെ വക്താവ് അറിയിച്ചു. രാജകീയ പദവികള്‍ ഒഴിയുകയാണെന്ന വിവരം ഈ വര്‍ഷമാദ്യമാണ് ഇരുവരും അറിയിക്കുന്നത്. 'ഒരു രാജകുമാരനോ ഡ്യൂക്കോ ആയിട്ടല്ല, ഹാരിയെന്ന നിലയിൽ എടുത്ത തീരുമാനമാണിതെന്നും, ഇതല്ലാതെ തന്‍റെ മുന്‍പില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നെന്നും' ഹാരി അന്ന് പറഞ്ഞിരുന്നു.
രാജ കുടുമ്പത്തിലെ പടലപ്പിണക്കങ്ങളാണ് യുവ ദമ്പതികളെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 'രാജ്യത്തിനുവേണ്ടി തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ ഇരുവരും പരമാവധി ശ്രമിച്ചുവെന്നും, എല്ലാം ഉപേക്ഷിക്കേണ്ടി വന്നതില്‍ അതിയായ സങ്കടമുണ്ടെന്നുമായിരുന്നു' ഹാരി പറഞ്ഞിരുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ നിന്ന് സമ്പൂർണ്ണമായ സ്വാതന്ത്ര്യം നേടുന്നതിനാണ് എല്ലാ പദവികളും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായത്.
അതേസമയം, അമ്മ ഡയാന രാജകുമാരിയെ പോലെ തന്‍റെ ഭാര്യ മേഗൻ മാർകിളിനെയും മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന ആരോപണവും ഹാരി നേരത്തെ ഉന്നയിച്ചിരുന്നു. തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി നേടിയെടുത്തുവെന്നു പറഞ്ഞുകൊണ്ട് സണ്‍, ഡെയ്‌ലി മിറര്‍ എന്നീ മാധ്യമങ്ങള്‍ക്കെതിരേ അദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്. മാർച്ച് 31-ന് ശേഷം കാനഡയില്‍ സ്ഥിരതാമസമാക്കാനാണ് അവരുടെ പ്ലാന്‍.