കെ ടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയൻ അനർഹമായ സംരക്ഷണം കൊടുക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ സന്തത സഹചാരിയും പതിറ്റാണ്ടുകളുടെ ബന്ധവമുള്ള ഇ. പി ജയരാജനെ മാറ്റി നിര്‍ത്തി മന്ത്രിസഭയുടെ യശസ്സുയര്‍ത്തി എന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി കെ. ടി ജലീലിനെ എന്ത് കൊണ്ട് മാറ്റിനിര്‍ത്തുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നു.
ഒന്നുകിൽ മുഖ്യമന്ത്രിക്ക് കേസിൽ തുല്യമായ പങ്കാളിത്തമുണ്ട്, അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് ഭയമാണെന്നും, അതുകൊണ്ടുതന്നെ ജലീലിന് നൽകുന്നത് രാഷ്ട്രീയ സംരക്ഷണമല്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഇ. പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ. ടി ജലീലിനുള്ളത്. പ്രതിപക്ഷമോ മാധ്യമങ്ങളോ ഉയര്‍ത്തികൊണ്ടു വന്നതല്ല ഈ ആരോപണങ്ങള്‍. ഒരുലക്ഷത്തിലധികം രൂപ വരുന്ന സഹായം മന്ത്രിക്ക് വിദേശ രാജ്യത്തില്‍ നിന്ന് സ്വീകരിക്കാന്‍ നിയമപരമായി സാധിക്കുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെയാണ് ചോദ്യം ചെയ്തത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാൻ കിറ്റും കോൺസുലേറ്റിൽ നിന്നും കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നു വന്നത്.