കെടി ജലീൽ രാജിവെക്കും വരെ യുഡിഎഫ് പ്രതിഷേധം തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. എംപി. ഇപി ജയരാജനും എൻ ശിവശങ്കരനും ബാധകമായ നിയമം ജലീലിനും ബാധകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബന്ധുനിയമന വിവാദത്തിൽ ആരോപണം ഉയർന്നപ്പോൾ തന്നെ ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ആരോപണം ഉയർന്നപ്പോൾ ശിവശങ്കരനെ സസ്പെന്റ് ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജലീൽ രാജിവെക്കണമെന്ന് മുസ്ലീം ലിഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജലീലിനെ സംരക്ഷിച്ചാൽ സിപിഎമ്മിന്റെ മുഖം കൂടുതൽ വികൃതമാകുമെന്ന് മജീദ് ആവശ്യപ്പെട്ടു.
സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ മന്ത്രി കെടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം കടുപ്പിച്ചു.
യുത്ത് കോൺഗ്രസ്, യുവമോർച്ച, യൂത്ത് ലീഗ് സംഘടനകൾ വിവിധ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് കളക്ട്രറ്റിലേക്ക് മാർച്ച് നടത്തി. കോട്ടയത്തും എറണാകുളത്തും, യുവജന സംഘടനകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി.