കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ഹർജി നൽകിയത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കവെയാണ് ദിലീപിനെതിരെ അന്വേഷണ സംഘം ഹർജി നൽകിയത്. വിചാരണ വേളയിൽ പല പ്രോസിക്യൂഷൻ സാക്ഷികളും കൂറുമാറിയിരുന്നു. കേസിലെ സാക്ഷികളായ സിനിമാ രംഗത്തെ പ്രമുഖരാണ് മൊഴിമാറ്റിയത്. ദിലീപിന്റെ സ്വാധീനത്തിലാണ് സാക്ഷികൾ മൊഴിമാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
കേസിൽ 6 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജനുവരിയോടെ കേസിൽ വിധി പറയണമെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശം. കേസിൽ 300 ഓളം സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 44 പേരുടെ വിസ്താരമാണ ഇതുവരെ പൂർത്തിയായത്. അടച്ചിട്ട കോടതിയിലെ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ കോടതി വിലക്കിയിരിക്കുകയാണ്.
കേസിലെ 8 പ്രതിയായ ദിലീപിന് കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയത്.