ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യസ്ഥ സമിതിക്ക് മൊഴി നൽകാനെത്തിയ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. പി.ആര്‍.ഒ മുസ്തഫക്കാണ് മര്‍ദ്ദനമേറ്റത്. മാനേജറായിരുന്ന സൈനുദ്ദീന്‍ അടക്കം ആറു പേരാണ് മൊഴി നല്‍കാനെത്തിയത്. പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിലാണ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ശ്രമം നടത്താന്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയത്.
അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയാണ്. സ്വര്‍ണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടെന്ന മൂന്ന് പരാതികളിൽ പയ്യന്നൂര്‍ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തു. നിഷേപകരുടെ മുഴുവൻ പരാതികളിലും സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷിക്കാന്‍ പോകുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്. പി കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ജില്ലയിലെത്തും.