രാജ്യത്തിന്റെ സാമ്പത്തികസ്ഥിരത കൈവരിക്കാന്‍ സമയമെടുക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൊവിഡ് പശ്ചാത്തലത്തില്‍ പടിപടിയായ് മാത്രമേ വളര്‍ച്ച സാധ്യമാകു എന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ്-19 സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ പ്രതിഫലനമാണ് ആദ്യ പാദത്തിലെ ജിഡിപി ഡാറ്റയിലെ കുറവ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും ഉയരുന്ന കൊവിഡ് കേസുകൾ വലിയ വെല്ലുവിളിയാണെന്നും ദാസ് പറഞ്ഞു. എന്നാൽ, സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കാവശ്യമായ നടപടികളെടുക്കാന്‍ സ്വീകരിക്കാൻ റിസര്‍വ് ബാങ്ക് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഫിക്കിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, ആഗോളതലത്തിൽ കൊവിഡ് സൃഷ്ടിച്ച അവസരങ്ങൾ ഉപയോഗിക്കണമെന്ന് വാണിജ്യ സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക മേഖലയ്ക്ക് വിദ്യാഭ്യാസ മേഖല നല്‍കുന്ന സംഭാവന വളരെ വലുതാണെന്നും പുതിയ വിദ്യാഭ്യാസ നയം ചരിത്രപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂറിസം മേഖല സാമ്പത്തിക വളർച്ചക്കുള്ള ചവിട്ടുപടിയായിരിക്കുമെന്നും ദാസ് കൂട്ടിച്ചേർത്തു.