മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന ചരിത്രത്തിൽ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
രാവിലെ 6 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. സ്റ്റേറ്റ് കാർ ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയത്. തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസിലെ പ്രതികളുമായുള്ള ബന്ധവും, ഖുറാൻ വിതരണത്തിന് നൽകിയതുമായ വിഷയങ്ങൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ തീയതിയും സമയവും വ്യക്തമായിരുന്നില്ല.
അതേസമയം, എന്‍.ഐ.എ കേസ് എടുത്താലും കെ.ടി. ജലീല്‍ രാജി വക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എല്ലാം സുതാര്യമാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജലീല്‍ രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയ രാഘവനും പ്രതികരിച്ചു.