പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നതുവരെ മാത്രമേ ആയുസൊള്ളൂ എന്ന് മന്ത്രി കെ.ടി. ജലീല്‍. എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം ഒരു മാധ്യമ പ്രവര്ത്തകന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. വിശുദ്ധ ഗ്രന്ഥത്തില്‍തൊട്ട് സത്യം ചെയ്യാനുള്ള എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ചോദ്യം ആദ്യം ഉന്നയിച്ചത്.
രാവിലെ ഒന്‍പതു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ജലീലിനോട് എന്‍.ഐ.എ പറഞ്ഞിരുന്നത്. പക്ഷെ, പുലര്‍ച്ചെതന്നെ അദ്ദേഹം എന്‍.ഐ.എ ഓഫീസില്‍ എത്തുകയായിരുന്നു. മന്ത്രിയെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ കൊച്ചിയിൽ എൻഐഎ ഓഫീസിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓഫീസിലേക്ക് പോകുന്ന റോഡും ഇടവഴികളും പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ഉണ്ടാകുമെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്.
ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത് എന്നും ആവശ്യപ്പെട്ടിരുന്നു.