2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റഷ്യ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അമേരിക്കന്‍ ഇന്റെലിജന്‍സ് ഏജന്‍സിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ജോ ബൈഡന് ജനങ്ങൾക്കിടയിലെ സ്വാദീനം തകര്‍ക്കാനും അദ്ദേഹത്തിലുള്ള ആത്മവിശ്വാസം ഇല്ലാതാക്കാനും റഷ്യ ശ്രമിക്കുന്നതായാണ് എഫ്ബിഐയുടെ റിപ്പോര്‍ട്ട്. എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റോഫർ റേയാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
അമേരിക്കയിലെ റഷ്യൻ വിരുദ്ധ സ്ഥാപനങ്ങളെ ഇല്ലാതാക്കാനും മോസ്കോ ശ്രമിക്കുന്നതായി എഫ്ബിഐ മേധാവി ഡെമോക്രാറ്റിക് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റിയോട് പറഞ്ഞു. റഷ്യ, ചൈന, ഇറാൻ എന്നിവർ നവംബർ 3ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന നാഷണൽ കൗണ്ടർ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി സെന്റർ ഡയറക്ടറർ അറിയിച്ചതിനു പിന്നാലെയാണ് റേയുടെ മുന്നറിയിപ്പ്. യുഎസ് സാങ്കേതികവിദ്യയും മറ്റ് തന്ത്രപ്രധാനമായ വിവരങ്ങളും ചോർത്തിയെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് റേ വ്യക്തമാക്കി.
2016ലെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ വിജയിപ്പിക്കാൻ റഷ്യ ഇടപെട്ടതായി യുഎസ് രഹസ്യാന്വേഷണ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.