ദമാസ്ക്കാസ്: സിറിയയിലെ സൈനിക സാന്നിധ്യം ശക്തമാക്കി യുഎസ്. റഷ്യൻ സേനയുമായുള്ള ഏറ്റുമുട്ടലുകളെത്തുടർന്ന് രാജ്യത്ത് സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് ഈ നീക്കം. യു എസിന്റെ ആറ് ബ്രാഡ്‌ലി യുദ്ധ വാഹനങ്ങളും നൂറോളം സൈനികരും സിറിയയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ഈ നടപടി സഖ്യസേനയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണെന്ന് യുഎസ് നേവി ക്യാപ്റ്റൻ ബിൽ അർബൻ പറഞ്ഞു. സിറിയയിലുള്ള മറ്റ് രാജ്യങ്ങളുടെ സൈന്യവുമായി തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാൽ സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനായി എന്തിനും തയ്യാറാണെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. യുഎസ് സഖ്യവും കുർദിഷ് സേനയും ഒരുമിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ മേഖലയിലേക്ക് റഷ്യൻ സൈന്യം അതിക്രമിച്ചു കയറുന്നത് തടയാനാണ് സൈന്യത്തെ അയച്ചതെന്ന് യു എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുഎസും റഷ്യയും തമ്മിലുള്ള സംഘർഷം ഈ വർഷം രൂക്ഷമായിരുന്നു.
കഴിഞ്ഞ ദിവസം റഷ്യൻ സൈന്യം സുരക്ഷാ മേഖലയിലേക്ക് കടന്നുകയറിയതായി യുഎസ് ആരോപിച്ചു. എന്നാൽ, മേഖലയിൽ പട്രോളിംഗ് നടത്തുമെന്ന് യുഎസ് സൈന്യത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി റഷ്യ അറിയിച്ചു.