അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാരക വിഷംപുരട്ടിയ കത്തയക്കാൻ ശ്രമം. കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ തടഞ്ഞുവെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു. കത്ത് എവിടെ നിന്നുവന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.
'റിസിന്‍' എന്ന മാരക വിഷവസ്തുവാണ് കത്തില്‍ ഉണ്ടായിരുന്നത്. കാസ്റ്റര്‍ ബീന്‍സില്‍ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന രാസവസ്തുവാണ് റിസിന്‍. ഇത് വിഴുങ്ങുകയോ, ശ്വസിക്കുകയോ, കുത്തിവെക്കുകയോ ചെയ്താല്‍ ചര്‍ദ്ദി, ആന്തരിക രക്തസ്രാവം, എന്നിവയ്ക്ക് കാരണമാകും. ഇതുകൂടാതെ, അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും 72 മണിക്കൂറിനുള്ളിൽ വിഷം ബാധിച്ച വ്യക്തി മരിക്കുകയും ചെയ്യുമെന്ന് യു.എസ്. സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ബോർഡ് വ്യക്തമാക്കി.
യു.എസ് പോസ്റ്റല്‍ സംവിധാനം കേന്ദ്രീകരിച്ച് കത്ത് എവിടെ നിന്നുവന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയും അറിയിച്ചു. ഇതിനു മുമ്പും റിസിന്‍ ഉപയോഗിച്ചുള്ള പാക്കേജുകള്‍ വൈറ്റ് ഹൗസിലെത്തിയിട്ടുണ്ട്. 2014ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മിസിസിപ്പിയിൽ നിന്നും ഒരാൾ റിസിന്‍ അടങ്ങിയ കത്ത് അയച്ചിരുന്നു.