കുട്ടനാട് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. ജോസഫ് വാഴയ്ക്കനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോൺഗ്രസിൽ നീക്കം നടക്കുന്നത്. തര്‍ക്കമുണ്ടായാല്‍ പൊതുസമ്മതനെ നിര്‍ത്തും. കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനും ധാരണയായി. കുട്ടനാടിന് പകരം കേരളാ കോണ്‍ഗ്രസിന് മൂവാറ്റുപുഴ നല്‍കിയേക്കും. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ ജോസഫ് വാഴക്കൻ പരാജയപ്പെട്ടിരുന്നു. സിപിഐയിലെ പുതുമഖം എൽദോ പോളിനോടാണ് വാഴക്കൻ അടിയറവ് പറഞ്ഞത്. ഐ ഗ്രൂപ്പിൽപ്പെട്ട വാഴക്കാനായി രമേശ് ചെന്നിത്തല നേരിട്ടാണ് ചരടുവലിക്കുന്നത്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കേരളാ കോണ്‍ഗ്രസിലെ തമ്മിലടി വരാന്‍ പോകുന്ന കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കും എന്ന വിലയിരുത്തലാണ് സീറ്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ജോസഫ് വാഴയ്ക്കന് സീറ്റ് നല്‍കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ചങ്ങനാശേരി രൂപതയുടെ പിന്തുണ ലഭിക്കുമെന്നതിനാലാണ് ഈ ആവശ്യം രമേശ് ചെന്നിത്തല മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നും തീരുമാനം പാര്‍ട്ടിയും മുന്നണിയും അറിയിക്കുമെന്നും ജോസഫ് വാഴയ്ക്കന്‍ പ്രതികരിച്ചു.
കുട്ടനാട് ഉപതെരഞ്ഞടുപ്പിൽ എൽഡിഎഫിനായി എൻസിപി തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എൽഡിഎഫിൽ ധാരണായായി. മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരനൻ എൻസിപി സ്ഥാനാർത്ഥിയാകും എന്നാണ് സൂചന.