ബംഗളൂരുവിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരിയപ്പ. പെൺകുട്ടിക്ക് ജാമ്യം അനുവദിക്കരുതെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും യദ്യൂരിയപ്പ ആവശ്യപ്പെട്ടു. വീട്ടുകാരുടെ വിലക്കിനെ ലംഘിച്ചാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളില്‍ പെണ്‍കുട്ടി പങ്കെടുക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.
അസദുദ്ദീന്‍ ഉവൈസി എം പി പങ്കെടുത്ത പരിപാടിയിൽ അമൂല്യ എന്ന ബംഗളൂരു സ്വദേശിനിയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. അമൂല്യയെ രാജ്യദ്രോഹ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. വ്യാഴാഴ്ച ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ഉവൈസിയുടെ പ്രസംഗത്തിന് ശേഷം പെണ്‍കുട്ടി മൈക്ക് കയ്യിലെടുത്ത് പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. മൂന്ന് തവണ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടി സദസ്സിലുള്ളവരോട് ഏറ്റുവിളിക്കാനും ആവശ്യപ്പെട്ടു. ഉവൈസി അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. സംഘാടകരുടെ ആവശ്യപ്രകാരം പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സംഘപരിവാർ സംഘടനകൾ ബംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടത്തി