കർഷക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ പുറത്താക്കി ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നുവെന്ന് എളമരം കരീം എംപി. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് ഇതെന്ന് എളമരം കരീം ഫേസ്ബുക്കിൽ കുറിച്ചു.
എളമരം കരീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.
ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരും.
കർഷക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എളമരം കരീം ഉൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത് .രാജ്യസഭാ ഉപാധ്യക്ഷനെ അവഹേളിച്ചു എന്നാരോപിച്ചാണ് സസ്പെന്ഷൻ.
കർഷകബില്ല് അവതരണവേളയിൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും വോട്ടിനിടമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയർത്തിയ പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇവർ അധ്യക്ഷന്റെ പോഡിയത്തിനുള്ളിലേക്ക് കടന്നുകയറാൻ ശ്രമിച്ചു എന്നാരോപിച്ചുകൊണ്ടാണ് എട്ട് എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്. രാജ്യസഭയിൽ ഇന്നലെ നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ചില അംഗങ്ങളുടെ പെരുമാറ്റം സഭയെ ഒന്നാകെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭാ അധ്യക്ഷന്റെ മൈക്ക് തട്ടിപ്പറിക്കുകയും ചെയറിന് മുന്നിലുള്ള ചില പേപ്പറുകൾ കീറിയെറിയുകയും ചെയ്തിരുന്നു. ടിഎംസി എംപി ഡെറിക് ഓ ബെറിൻ അധ്യക്ഷന് നേരെ രാജ്യസഭാ റൂൾബുക്ക് ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. കൂടാതെ . പ്രതിഷേധം ശക്തമായതോടെ സഭ പത്തു മിനിട്ടോളം നിർത്തിവെക്കേണ്ടി വന്നു.