വിവാദമായ മൂന്ന് കാർഷിക ബില്ലുകളെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെയെ രൂക്ഷമായി വിമര്‍ശിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ രംഗത്ത്. 'സംസ്ഥാനത്തിന്റെ പരമാധികാരത്തിന് വിരുദ്ധമായ, ക്ഷാമ കാലത്ത് സംസ്ഥാനത്തെ നോക്കുകുത്തിയാക്കുന്ന പരിഷ്കാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വഞ്ചനാപരമാണെന്ന്' അദ്ദേഹം പറഞ്ഞു.
ജനവിരുദ്ധമായ ഈ ബില്ലുകള്‍ അംഗീകരിക്കരുതെന്നു അദ്ദേഹം പ്രസിഡന്റ് രാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. 'ഒരു കര്‍ഷകനാണെന്ന് സ്വയം അവകാശപ്പെടുന്ന മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ബില്ലുകളെ അനുകൂലിക്കുകവഴി യഥാര്‍ത്ഥ കര്‍ഷകരെ വഞ്ചിക്കുകയല്ലേ എന്ന്' അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള ഏതൊരു ധിക്കാരപരമായ നിലപാടുകളേയും ശക്തമായി നേരിടാന്‍ കര്‍ഷകര്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, കർഷക ബില്ലിന്‍റെ പേരിൽ എൻഡിഎ വിട്ടതായി ശിരോമണി അകാലിദൾ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് അറിയിച്ചാണ് 25 വർഷം നീണ്ട ബന്ധം അവസാനിപ്പിക്കാൻ അകാലിദൾ തീരുമാനിച്ചത്. ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദലാണ് മുന്നണി വിടുന്നുവെന്ന കാര്യം അറിയിച്ചത്.