ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും. ദേവസ്വം പ്രസിഡന്റ് എൻ വാസു അറിയിച്ചതാണിത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരെ പ്രവേശിപ്പിക്കും. എന്നാൽ തീർത്ഥാടകരുടെ എണ്ണം കുറക്കുമെന്നും വെർച്ച്വൽ ക്യു വഴിയാകും പ്രവേശിപ്പിക്കുകയെന്നും എൻ വാസു അറിയിച്ചു. കൊവിഡ് ഭീഷണി ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീർത്ഥാടകരെ സന്നിധാനത്ത് വിരിവെക്കാൻ അനുവദിക്കില്ല. ദർശന ശേഷം മടുങ്ങണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സന്നിധാനത്തെയും നിലക്കലിലെയും റോഡ് അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കും. അന്നദാനം തുടരുമെങ്കിലും പരിമിതമായ തോതിൽ മാത്രമായിരിക്കും ഉണ്ടായിരിക്കുക.