ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചു. അവസാനമായി ഒരിക്കല്‍കൂടി അവളെ സ്വന്തം വീട്ടില്‍ എത്തിക്കണമെന്ന ആഗ്രം പ്രകടിപ്പിച്ചിട്ടും സമ്മതിക്കാന്‍ കൂട്ടാക്കാതെ പോലീസ് രാത്രി വൈകി അന്ത്യകർമങ്ങൾ നിർവഹിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. പുലര്‍ച്ചെ 2.45 ഓടെയായിരുന്നു സംസ്കാരം. ഹിന്ദു ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയില്‍ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
യുവതിയെ 'ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്. 'പോലീസ് ഞങ്ങളോട് ഒന്നും പറഞ്ഞില്ല. അവസാനമായി അവളുടെ മൃതദേഹം വീടിനകത്തേക്ക് കൊണ്ടുവരാൻ ഞങ്ങളെ അനുവദിക്കണമെന്ന് പലതവണ അവരോട് അഭ്യർത്ഥിച്ചതാണ്. പക്ഷെ, അവര്‍ സമ്മതിച്ചില്ല' -യുവതിയുടെ സഹോദരൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. യു.പി-യില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, ക്രിമിനലുകള്‍ക്ക് ഏത് സമയത്തും പരസ്യമായി കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സൗകര്യമാണ് യോഗി ഭരണകൂടം ചെയ്തു കൊടുക്കുന്നതെന്നും കുറ്റപ്പെടുത്തി.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്.