പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കോടതി നടപടിക്രമങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം ഈടാക്കും, കരാറുകാരുടെ മാഫിയ, പാലംപൊളിക്കുന്നത് മെല്ലെയാക്കാന്‍ പ്രവര്‍ത്തിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.
പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം അഞ്ചാം ദിവസം പുരോഗമിക്കുകയാണ്. ടാറിംഗ് പൂർണമായും ഇളക്കി മാറ്റി പാലത്തിലെ ഡിവൈഡർ പൊളിച്ചു നീക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പാലത്തിൽ സന്ദർശനം നടത്തിയത്. പാലം പുനർ നിർമ്മിക്കുന്നതിന് 20 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 750 മീറ്റർ പാലത്തിന്റെ 450 മീറ്റർ ഭാഗമാണ് പൂർണമായി പൊളിക്കുന്നത്. അനാവശ്യ കേസുകളുടെ പേരിലാണ് നിർമാണ പ്രവൃത്തി വൈകിയതെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.
അതേസമയം, പാലം പുനര്‍ നിര്‍മിക്കാനുള്ള പണം സര്‍ക്കാര്‍ തരേണ്ടതില്ലെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മറ്റ് കരാറുകള്‍ക്കായി നല്‍കിയ തുകയില്‍ നിന്ന് മിച്ചമുള്ള 17.4 കോടി രൂപബാങ്കിലുണ്ട്. ഇതുപയോഗിച്ച് പാലം പണിയുമെന്ന് അദ്ദേഹം പറഞ്ഞു.