ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് പൊലീസ്. പെൺകുട്ടിയുടെ ബന്ധുക്കൾ, അന്വേഷണത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ പോളിഗ്രാഫ്, നാർക്കോ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇരയുടെ ബന്ധുക്കളെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാരുടെ സംഘം ഹത്രാസിലേക്ക് തിരിക്കും.
ഹത്രാസ് സംഭവത്തിൽ എസ് പി വിക്രാന്ത് വീർ ഉൾപ്പെടെ 5 പേരെ ഉത്തർപ്രദേശ് സർക്കാർ സസ്പെന്റ് ചെയ്തു. സർക്കിൾ ഓഫീസർ രാം ഷാബ്, എസ്എച്ച്ഒ ദിനേശ് കുമാർ വർമ്മ, സീനിയർ സബ് ഇൻസ്പെക്ടർ ജഗവീർ സിംഗ്, ഹെഡ് കോൺസ്റ്റബിൾ മഹേഷ് പാൽ എന്നിവരെയാണ് സസ്പെന്റ് ചെയതത്. സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്. വിനീത് ജയ്‌സ്വാളിനെ ഹത്രാസ് എസ്പിയായി നിയമിച്ചു.
പെൺകുട്ടിയുടെ മൃതദേഹം അനുവാദം കൂടാതെ ദഹിപ്പിച്ചതിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടത്തിരുന്നു. സംസ്കാരത്തിന് നേതൃത്വം നൽകിയ പൊലീസിനോടും സർക്കാറിനും കോടതി വിശദീകരണം തേടിയിരുന്നു. ഈ മാസം 12 ന് മുമ്പ് വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എസ് പി വിക്രാന്താണ് പെൺകുട്ടിയുടെ കുടുംബത്തെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചതെന്നും എസ്പിയുടെയും ജില്ലാ കളക്ടറുടെയും ഫോണ് കോൾ റെക്കോർഡുകൾ പരസ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.