ഐ ഫോൺ തനിക്ക് സമ്മാനിച്ചെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ വക്കീൽ നോട്ടീസ് അയക്കും. അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കണമെന്നും നോട്ടീസിലുണ്ട്. അഭിഭാഷകനായ ആസിഫലി മുഖാന്തരമാണ് നോട്ടീസ് അയക്കുക.
സിബിഐ ആന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് രമേശ് ചെന്നിത്തലക്ക് ഐ ഫോൺ വാങ്ങിനൽകിയെന്ന് സൂചിപ്പിച്ചിട്ടുള്ളത്.തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ നിർദ്ദേശ പ്രകാരമാണ് ചെന്നിത്തലക്ക് ഫോൺ വാങ്ങി നൽകിയെന്നാണ് ഹർജിയിലുള്ളത്. കൊച്ചിയിൽ നിന്ന് വാങ്ങിയ 6 ഫോണുകളുടെ ബില്ലും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് വിശദീകരണം നൽകിയ ചെന്നിത്തല ആരോപണം നിഷേധിക്കുകയും സന്തോഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഫോണിന്റെ ഐഎംഇ നമ്പർ ഉപയോഗിച്ച് ഫോൺ കണ്ടുപിടിക്കണമെന്ന് ചെന്നിത്തല ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.