രാഹുല്‍ ഗാന്ധിയും സംഘവും ഹത്റാസിലെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാഹുലിനെ ഇരയുടെ കുടുംബം വരവേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമടക്കം വന്‍ സംഘമാണ് ഇപ്പോള്‍ ആ ഗ്രാമത്തില്‍ എത്തിയിരിക്കുന്നത്. നിലവില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കര്‍ശന നിയന്ത്രണം പോലീസ് രാഹുലിനു മുന്നില്‍ വച്ചിട്ടുണ്ട്.
നേരത്തെ ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയില്‍ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. ഡൽഹി- ഉത്തർ പ്രദേശ് അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംസ്ഥാനത്ത് സർക്കാർ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.