കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 14 ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. 50 ലക്ഷം രൂപ പിടിച്ചെടുത്തുവെന്നാണ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡികെ ശിവകുമാറിനെതിരെ സിബിഐ നേരത്തെ കേസ് രജിസ്റ്റർ ചെയ്‌യിരുന്നു.
കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ ഡികെ ശിവകുമാറിനെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഇഡി ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്ത് നാലുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.
2019-ല്‍ നടത്തിയ റെയ്ഡില്‍ ശിവകുമാറില്‍നിന്നും കണക്കില്‍ കാണിക്കാത്ത 8.6 കോടി രൂപ പിടിച്ചെടുത്തതായി ഇഡി അവകാശപ്പെട്ടിരുന്നു. പിന്നീട് അത് 11 കോടി രൂപയാണെന്ന് മാറ്റിപ്പറഞ്ഞു. 2018-ലാണ് ഇഡി ശിവകുമാറിനെതിരെ കള്ളപ്പണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
എന്നാല്‍, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബിജെപി കളിക്കുന്ന രാഷ്ട്രീയ പകപോക്കലാണ് ഈ റെയ്ഡ് എന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. നവംബര്‍ മൂന്നിനാണ് കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിനായി ബിജെപി ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.