യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് കണ്ണൂർ സ്വദേശിനിയും ആക്ടിവിസ്റ്റുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബർ പോലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷനാണ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി നല്‍കിയത്. അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകി.
ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകൾ ചുമത്തിയുള്ള എഫ്.ഐ.ആറാണ് പോലീസ് കോടതിയിൽ നൽകിയിട്ടുള്ളത്.
സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരേ കയ്യേറ്റം ചെയ്ത മൂവര്‍ സംഘത്തില്‍ ഉള്‍പ്പെട്ടതോടെയാണ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ മെന്‍സ് റൈറ്റ് അസോസിയേഷന്‍ സമാനമായ ആരോപണവുമായി രംഗത്തു വരുന്നത്. അശ്ലീലവും അപകീർത്തികരവുമായ വിഡിയോ യുട്യൂബിൽ പോസ്റ്റു ചെയ്ത വിജയ് പി. നായരുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തിരുന്നു.