യുപിയിൽ മലയാളി മാധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തതിനെതിരെ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി യൂണിറ്റാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക. അഭിഭാഷകനായ വിൽസ് മാത്യൂസ് മുഖേനയാണ് ഹർജി സമർപ്പിച്ചത്. ഹത്റാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തത് സുപ്രീം കോടതി മാർഗരേഖയുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് നടപടിയെന്നും ഹർജിയിൽ പറയുന്നു. കെയുഡബ്യുജെ ഡൽഹി ഘടകം ഭാരവാഹിയാണ് സിദ്ധിഖ്. സിദ്ദിഖ് ഉൾപ്പെടെ അറസ്റ്റിലായ 4 പേർ റിമാൻഡിലാണ്. . കോടതിയിൽ ഹാജരാക്കിയ സിദ്ദിഖിനെ അഭിഭാഷകയെ കാണാൻ അനുവദിച്ചില്ല.
സിദ്ദിഖിനെതിരെ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സിദ്ദിഖിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ഹത്രാസിൽ കൂട്ടാബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകവെയാണ് സിദ്ദിഖിനെ ഇന്നലെ അറസ്റ്റ് ചെയ്തത്.
നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സ്ഥലത്തെ സമാധാനന്തരീക്ഷം തകർക്കുവാൻ ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. അഴിമുഖം.കോമിലെ മാധ്യമപ്രവർത്തകനായ സിദ്ദീഖിനൊപ്പം ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും യു. പി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹത്രാസിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ മാധ്യമങ്ങളെ കടത്തിവിടുന്നത് പൊലീസ് കർശനമായി വിലക്കിയിരുന്നു. ഇതിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധാങ്ങൾക്കൊടുവിലാണ് മാധ്യമപ്രവർത്തകരെ പൊലീസ് കടത്തിവിട്ടത്.
ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതിനെതിരെയുള്ള പ്രതിഷേധങ്ങൾ യോഗി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗൂഡലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് യുപി പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.