ലാവലിന്‍ കേസ് 16 ലേക്ക് മാറ്റി. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയില്‍ ഇടപെടണമെങ്കില്‍ സി ബി ഐ ശക്തമായ വസ്തുതകള്‍ നിരത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രണ്ടു കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. അതിനാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കേണ്ടിവരുമെന്ന് സിബിഐയോട് കോടതി പറഞ്ഞു.
എന്തുകൊണ്ട് കേസ് ഉടന്‍ പരിഗണിക്കണം എന്നതു സംബന്ധിച്ച് ഒരു കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കി. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് 16 ലേക്ക് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരിരങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ വാദിക്കുന്നത്.