എപി അബ്ദുള്ളക്കുട്ടിയെ ഹോട്ടലിൽ ആരും അപമാനിച്ചിട്ടില്ലെന്ന് പൊന്നാനി വെളിയങ്കോട്ടെ ഹോട്ടൽ ഉടമ. ഹോട്ടലിനുള്ളിൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ ഉടമ ഷക്കീർ പറഞ്ഞു. പുറത്തുവെച്ച് കൈയ്യേറ്റമുണ്ടായോ എന്ന് അറിയില്ല. അബ്ദുള്ളക്കുട്ടിയുടെ പരാതി രാവിലയാണ് അറിഞ്ഞത്. മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഒരു സംഘം കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി. 45 മിനുട്ടിന് ശേഷം ദേശീയ പാതയിൽ കാറിന് പിന്നിൽ ടോറസ് ഇടിപ്പിച്ച് വധിക്കാൻ ശ്രമമുണ്ടായെന്നും അബ്ദുള്ളക്കുട്ടി പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ ടോറസ് ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇതോടെ മുൻപിലുണ്ടായിരുന്ന വാഹനത്തിന് പിറകിൽ കാർ ഇടിച്ചു. കാറിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കുകളില്ല. മറ്റൊരു വാഹനത്തിലാണ് പിന്നീട് അബ്ദുള്ളക്കുട്ടി യാത്ര തിരിച്ചത്.
കാടാമ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹനാപകടത്തിനുള്ള വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരു കേസ് പൊന്നാനി പോലീസ് സ്റ്റേഷനില്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെളിയങ്കോടിനടുത്ത ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ അബ്ദുള്ളക്കുട്ടിയോട് ചിലര്‍ മോശമായി പെരുമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.